വഴുക്കുംപാറ. തുരങ്കത്തിലേക്കുള്ള ആറുവരിപ്പാതയുടെ നിർമ്മാണത്തിനായി വഴുക്കുംപാറയിൽ ഗതാഗത നിയന്ത്രണം നടപ്പിലാക്കും. ഇതിനായി കുതിരാനിലെ ഇടതു തുരങ്കത്തിൽ നിന്നും വരുന്ന വാഹനങ്ങളെ കടത്തിവിടുന്ന വഴുക്കുംപാറ സർവ്വീസ് റോഡ് വീതി വർധിപ്പിച്ച് വഴുക്കുംപാറ സെന്റർ വരെ നീട്ടുന്ന പണികൾ വേഗത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. വഴുക്കുംപാറയിൽ നിന്ന് തുരങ്കങ്ങളിലേക്ക് ചെന്നു ചേരുന്ന പ്രധാന പാതയുടെ പണികൾക്കു വേണ്ടിയാണ് ഇങ്ങനെ ഒരു താൽക്കാലിക സംവിധാനം ഒരുക്കുന്നത്. തുരങ്കത്തിലേക്ക് വഴുക്കുംപാറ സെന്ററിൽ നിന്ന് ആരംഭിക്കുന്ന ആറുവരിപ്പാത ഏകദേശം 9
മീറ്ററോളം ഉയരത്തിലാണ് നിർമ്മിക്കുന്നത്. ഇരു ഭാഗത്തും കോൺക്രീറ്റ് ഭിത്തികൾ നിർമ്മിച്ച് മണ്ണിട്ട് ഉയർത്തി നിർമ്മിക്കുന്ന ആ റോഡിന്റെ പണികൾ ഏറെ മുന്നോട്ടു പോയിട്ടുണ്ട്. പണികൾ തുടരണമെങ്കിൽ ഇപ്പോൾ പാലക്കാട് ഭാഗത്തേക്ക് വാഹനങ്ങൾ പോകുന്ന പഴയ ദേശീയ പാതയുടെ ഏതാനും ഭാഗം നീക്കം ചെയ്യേണ്ടതുണ്ട്. അതു കൊണ്ട് അതു വഴി വാഹനങ്ങൾക്ക് പോകാൻ കഴിയില്ല. പകരം സംവിധാനം എന്ന നിലയ്ക്ക് ഇരു ഭാഗത്തേക്കുമുള്ള വാഹനങ്ങൾ ഇടതു തുരങ്കത്തിലൂടെ കയറ്റി വിടാനാണ് റോഡിന് വീതി കൂട്ടി നിർമ്മിക്കുന്നത്. ഇപ്പോൾ ഇടതു തുരങ്കത്തിൽ നിന്നു വരുന്ന വാഹനങ്ങളെ മാത്രമാണ് ഈ വഴിയിലൂടെ കടത്തി വിടുന്നത്. റോഡിന്റെ നിർമ്മാണം പൂർത്തിയായാൽ പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങളും ഇതേ റോഡിലൂടെ തന്നെ കടത്തിവിടും. അതോടെ ഇടതു തുരങ്കത്തിലൂടെ ഇരു ഭാഗത്തേക്കുമുള്ള വാഹനങ്ങൾ കടന്നുപോകും.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments