പട്ടിക്കാട്. സർവ്വീസ് റോഡരികിലെ കാനയുടെ കരിങ്കൽ ഭിത്തി പൊളിച്ച് റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നിർമ്മാണ കമ്പനിയുടെ ശ്രമം പ്രദേശത്തെ വ്യാപാരികൾ തടഞ്ഞു. കനം കൂടിയ സ്ലാബുകൾ സ്ഥാപിച്ച ഭിത്തിയാണ് യാതൊരു സുരക്ഷാ മുൻകരുതലുകളും കൂടാതെ നിർമ്മാണ കമ്പനി തകർക്കാൻ ശ്രമിച്ചത്. പ്രദേശത്തെ വ്യാപാരികളുടെ അവസരോചിതമായ ഇടപെടൽ മൂലം വലിയ ഒരു ദുരന്തമാണ് ഒഴിവായത്. സമീപ സ്ഥലങ്ങളിൽ പലഭാഗത്തും ഇത്തരത്തിൽ കരിങ്കല്ല് കൊണ്ട് കെട്ടിയ കാനയുടെ ഭിത്തകൾ പൊളിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. ദേശീയപാതയിലെ അശാസ്ത്രീയ കാന നിർമ്മാണത്തെക്കുറിച്ച് നിരവധി പരാതികളാണ് ഉയർന്ന് വരുന്നത്. പലസ്ഥലങ്ങളിലും മഴവെള്ളം കാനയിലേക്ക് ഒഴുകാതെ ദേശീയപാതയിൽ തന്നെയാണ് കെട്ടിക്കിടക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങളിലെ അപാകതകൾ പരിഹരിക്കാൻ നിർമ്മാണ കമ്പനി തയ്യാറായില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് പ്രദേശത്തെ വ്യാപാരികൾ പറഞ്ഞു.


0 Comments