കൊടും ചൂടിൽ ഉരുകി പാണഞ്ചേരി: രൂക്ഷമായ ജലക്ഷാമം നേരിട്ട് ജനങ്ങൾ


പട്ടിക്കാട്. കനത്ത ചൂടിൽ വെന്തുരുകുകയാണ് പാണഞ്ചേരി പഞ്ചായത്ത്. രൂക്ഷമായ ജലക്ഷാമത്തിലേക്കാണ് നാട് നീങ്ങുന്നത്. അതുകൊണ്ട് എത്രയും വേഗം പീച്ചി ഡാമിന്റെ ഇടതുകര, വലതുകര കനാലുകളിലൂടെയും ബ്രാഞ്ച് കനാലുകളിലൂടെയും വെള്ളം തുറന്നു വിടണമെന്ന് കർഷകരും നാട്ടുകാരും  ആവശ്യപ്പെടുന്നു. ഈ വർഷം രണ്ടുതവണ കനാലുകളിലൂടെ വെള്ളം വിട്ടിരുന്നു എന്നത് ശരി തന്നെ. എന്നാൽ മുൻവർഷങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഈ വർഷത്തെ സാഹചര്യം. കേരളത്തിൽ പലയിടങ്ങളിലും നല്ല തോതിൽ വേനൽ മഴ കിട്ടിയെങ്കിലും തൃശ്ശൂർ ജില്ലയിൽ പ്രത്യേകിച്ചും പാണഞ്ചേരി പഞ്ചായത്ത് ഉൾപ്പെടുന്ന കിഴക്കൻ മേഖലയിൽ ഇതുവരെ ഒരു മഴ പോലും കിട്ടിയിട്ടില്ല. അതിനാൽ പതിവു രീതിയിൽ  കനാലുകൾ തുറന്നതുകൊണ്ടുമാത്രം ഈ വർഷത്തെ വരൾച്ചയെ നേരിടാൻ കഴിയില്ല.  കിണറുകളും കുളങ്ങളും റീചാർജ് ആയെങ്കിൽ മാത്രമേ കുടിവെള്ളക്ഷാമത്തിനും പരിഹാരം കാണാൻ കഴിയൂ. പീച്ചി റിസർവോയറിൽ ആവശ്യത്തിന് വെള്ളം ഉണ്ടായിട്ടും നാട്ടിലെ ജനങ്ങൾക്ക് ഉപകാരപ്പെടാതെ പോയിട്ട് ആർക്കും ഗുണമില്ല.  ഒരു മാസത്തെ കാര്യമേ ഉള്ളൂ. ജൂൺ മാസം മുതൽ കാലവർഷം ആരംഭിക്കുന്നതോടെ റിസർവോയറിൽ വീണ്ടും വെള്ളം നിറയും. വരൾച്ചാക്കാലത്ത് വെള്ളം കരുതിവെ

ച്ച് മഴക്കാലത്ത് തുറന്നു വിട്ടിട്ട് എന്താണ് കാര്യം എന്നാണ് ജനങ്ങളുടെ ചോദ്യം. കാരണം, പഞ്ചായത്തിന്റെ പല പ്രദേശങ്ങളിലും മലയോര മേഖലകളിൽ പ്രത്യേകിച്ചും കുടിവെള്ള ക്ഷാമവും തീവ്രമാണ്. പല കിണറുകളും കുളങ്ങളും ഇതിനോടകം വറ്റിക്കഴിഞ്ഞു. ജാതി, വാഴ, പച്ചക്കറികൾ തുടങ്ങിയ കൃഷികൾ കരിഞ്ഞുണങ്ങുന്നു. കനാൽ വെള്ളം തുറന്നു വിടാൻ എന്തെങ്കിലുംസാങ്കേതിക തടസ്സങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ അധികൃതർ ഇടപെടണം. പഞ്ചായത്തിന്റെ നേതൃത്വത്തിൽ നാട്ടിലെ ജലക്ഷാമത്തിന്റെ ഗുരുതരാവസ്ഥ ജില്ലാ കളക്ടറുടെയും മന്ത്രിയുടെയും ഇറിഗേഷൻ വകുപ്പ് അധികൃതരുടെയും ശ്രദ്ധയിൽ പെടുത്തുകയും പരിഹാരം കാണുകയും വേണം.

കൃഷി പ്രോത്സാഹിപ്പിക്കാൻ വേണ്ടി പ്രഖ്യാപിക്കുകയോ ആരംഭിക്കുകയോ ചെയ്തിട്ടുള്ള പല ലിഫ്റ്റിറിഗേഷൻ പദ്ധതികളും പ്രവർത്തനരഹിതമാണ്. നിർമ്മാണത്തിലെ അപാകതകളും ഉദാസീനതകളും മൂലം പല പദ്ധതികളും പാതിവഴിയിലാണ്. പ്രഖ്യാപിക്കുന്ന ഏതെങ്കിലും പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കിയ ചരിത്രമില്ലെന്ന് ജനങ്ങൾ കുറ്റപ്പെടുത്തുന്നു. പദ്ധതികളുടെ വഴിമുടക്കി വരുന്ന സാങ്കേതിക തടസ്സങ്ങൾ കാലതാമസം കൂടാതെ പരിഹരിക്കാൻ വേണ്ട ഇടപെടൽ നടത്താൻ ജനപ്രതിനിധികളോ ഭരണാധികാരികളോ തയ്യാറാകാത്തതാണ് ഇതിനുള്ള പ്രധാന കാരണം. വരൾച്ചയും ജലക്ഷാമവും വർഷംതോറും ആവർത്തിച്ചിട്ടും ശാശ്വതമായ പരിഹാരത്തിനുള്ള നടപടികൾ ഒന്നും തന്നെ ഭരണാധികാരികളിൽ നിന്നും ഉണ്ടാകുന്നില്ല എന്ന ശക്തമായ ആരോപണവും ജനങ്ങൾക്കുണ്ട്.

ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളുടെ കാര്യത്തിൽ മാത്രമല്ല കുടിവെള്ള പദ്ധതികളുടെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. ഒരു വർഷത്തോളമായി പൂർണ്ണമായും നിലച്ചു പോയ ജലനിധി പദ്ധതി തന്നെ ഏറ്റവും വലിയ ഉദാഹരണം. ആയിരക്കണക്കിന് കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കാൻ വേണ്ടി  തുടങ്ങിയ ജലനിധി തകർന്നു താറുമാറായതിന്റെ  ഉത്തരവാദിത്തത്തിൽ നിന്ന്  ഒഴിഞ്ഞു നിൽക്കാൻ മാറിമാറി ഭരിച്ച പഞ്ചായത്ത്ഭരണസമിതികൾക്കും ജനപ്രതിനിധികൾക്കും  കഴിയില്ല.

കോടിക്കണക്കിന് രൂപ വിവിധ പദ്ധതികൾക്കായി നീക്കി വയ്ക്കുന്ന പാണഞ്ചേരി പഞ്ചായത്തിൽ ജലക്ഷാമം  ശാശ്വതമായി പരിഹരിക്കാൻ  ദീർഘവീക്ഷണത്തോടെയുള്ള നടപടികൾ ഉണ്ടാകുന്നില്ല എന്നുള്ളത് ആശങ്കാജനകമാണ്. മികച്ച പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും വേണ്ട പശ്ചാത്തല സൗകര്യങ്ങൾ  ഉണ്ടായിട്ടും ഇതാണ് അവസ്ഥ. ഇനിയും വൈകിക്കൂടാ. ജലക്ഷാമത്തിന് പരിഹാരം കാണാൻ അടിയന്തരമായി ഇടപെടണം.



Post a Comment

0 Comments