ജി എസ് ടി കൗൺസിൽ യോഗം: പെട്രോൾ വില 75 ലേക്കും ഡീസൽ വില 68 ലേക്കും താഴുമോ


പെട്രോളിയം ഉൽപന്നങ്ങളെ ജി എസ് ടി യിൽ ഉൾപ്പെടുത്തുമോ എന്നാണ് ഇന്ന് രാജ്യം ഉറ്റു നോക്കുന്ന സുപ്രധാന കാര്യം.  ലഖ്നൗവിൽ ചേരുന്ന ജി എസ് ടി കൗൺസിൽ യോഗത്തിൽ അത്തരമൊരു തീരുമാനത്തിലേക്ക് എത്തിയാൽ പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ വലിയ കുറവു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെട്രോൾ വില ലിറ്ററിന് 75 രൂപയിലേക്കും ഡീസൽ വില 68 രൂപയിലേക്കും താണേക്കാം എന്നാണ് റിപ്പോർട്ടുകൾ. നികുതിഘടനയിൽ വരുന്ന മാറ്റം കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും നികുതി വരുമാനത്തിൽ വൻ ഇടിവുണ്ടാക്കും എന്ന കാര്യത്തിൽ തർക്കമില്ല. നിലവിൽ പെട്രോളിന്റെയും ഡീസലിന്റെയും വിൽപന വിലയുടെ പകുതിയിലേറെയും വിവിധ നികുതികളും സർച്ചാർജുമൊക്കെയാണ്. പെട്രോളിയം ഉൽപന്നങ്ങളെ ജി.എസ്. ടി യിൽ ഉൾപ്പെടുത്താമോ എന്ന് പരിശോധിക്കാൻ ആവശ്യപ്പെട്ട്  ജൂൺ 21 ന് കേരള ഹൈക്കോടതി പുറപ്പെടുവിച്ച നിർദ്ദേശത്തെ തുടർന്നാണ് ഇന്ന് കൗൺസിൽ യോഗം ചേരുന്നത്. കേരള പ്രദേശ് ഗാന്ധി ദർശൻ വേദിയാണ് കോടതിയിൽ റിട്ട് നൽകിയിരുന്നത്. പെട്രോളിയം ഉൽപന്നങ്ങളുടെ വില കുറയ്ക്കണമെന്നും ജി എസ് ടി യിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഇടതു പാർട്ടികളും സംഘടനകളുമുൾപ്പെടെ കേരളത്തിൽ വലിയ സമരങ്ങൾ നടത്തിയിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ പെട്രോളിയം ഉൽപന്നങ്ങളെ  ജി എസ് ടി യുടെ പരിധിയിൽ കൊണ്ടുവരുന്നതിനെ ശക്തമായ എതിർക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. 

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാർത്താ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

Post a Comment

0 Comments