പട്ടിക്കാട് തമ്പുരാട്ടിപ്പടി സർവ്വീസ് റോഡിന്റെ പണികൾ പുനരാരംഭിച്ചു


പട്ടിക്കാട്. ഹൈവേ ജങ്ങ്ഷനും തമ്പുരാട്ടിപ്പടിക്കുമിടയിൽ തെക്കുഭാഗത്തെ സർവ്വീസ് റോഡിന്റെ പണികൾ വീണ്ടും തുടങ്ങി. ഇവിടെ വനഭൂമിയിൽ നിന്ന് വിട്ടുകിട്ടിയ സ്ഥലത്ത് മണ്ണെടുത്തു നീക്കുന്ന പണികളാണ് ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇവിടെ പണികൾ തുടങ്ങിയെങ്കിലും അധികം വൈകാതെ പണികൾ നിർത്തിയിരുന്നു. ദേശീയ പാതയിൽ നിന്ന് ഏകദേശം അമ്പതടിയോളം ചെങ്കുത്തായി ഉയർന്നു നിൽക്കുന്ന പ്രദേശമായതിനാൽ നേരത്തെ മണ്ണെടുത്തു നിർത്തിയ സ്ഥലങ്ങളിൽ നിന്ന് ഇടയ്ക്കിടെ ദേശീയ പാതയിലേക്ക് മണ്ണിടിഞ്ഞു വീഴാറുണ്ടായിരുന്നു. മഴ
 

കനത്തതോടെ ആശങ്കയും വർധിച്ചു. ഇടിഞ്ഞുവീഴാൻ സാധ്യതയുള്ള ഭാഗത്തെ മണ്ണെടുത്തു നീക്കുന്ന പണികളും നടക്കുന്നുണ്ട്. ഇവിടെ സർവ്വീസ് റോഡ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഒട്ടേറെ പ്രതിഷേധ സമരങ്ങൾ നടത്തിയിരുന്നു. അതേ തുടർന്ന് ഒന്നര മീറ്റർ വീതിയിൽ സർവീസ് റോഡ് നിർമ്മിച്ചു. റോഡിലേക്ക് നിരന്തരമായി മണ്ണിടിഞ്ഞു വീഴുന്നതുമൂലം സർവ്വീസ് റോഡ് സഞ്ചാരയോഗ്യമല്ലാതായി. ഇപ്പോൾ വീണ്ടും പണികൾ ആരംഭിച്ചിരിക്കുകയാണ്. റോഡ് നിർമ്മിക്കണമെങ്കിൽ വലിയ തോതിൽ പാറപൊട്ടിച്ചു  നീക്കേണ്ടതുണ്ട്. മേൽ തട്ടിലെ മണ്ണ് നീക്കിക്കഴിഞ്ഞാൽ ഉടനെ പാറ പൊട്ടിച്ചു നീക്കുന്ന പണികളും തുടങ്ങുമെന്ന് കരാർ കമ്പനിയായ കെഎംസിയുടെ പിആർഒ അജിത്കുമാർ പറഞ്ഞു.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments