വാണിയമ്പാറ. മണിയൻകിണർ കോളനി മേഖലയിലിറങ്ങിയ കാട്ടാനകൾ കെഎസ്ഇബിയുടെ പത്തോളം വൈദ്യുതി പോസ്റ്റുകൾ തകർത്തു. തെങ്ങ് കുത്തി മറിച്ചിട്ടാണ് വൈദ്യുതി പോസ്റ്റുകൾ തകർക്കുന്നത്. ഇതോടെ പ്രദേശത്തെ വൈദ്യുതി വിതരണം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശത്തെ വിവിധ കർഷകരുടേതായി റബ്ബർ, തെങ്ങ്, വാഴ ജാതി എന്നിവയുൾപ്പെടെ വൻ തോതിലാണ് കൃഷി നശിപ്പിച്ചിട്ടുള്ളത്. ഇരുന്നൂറോളം റബ്ബർ
മരങ്ങളും മുപ്പതിലേറെ തെങ്ങുകളും കാട്ടാന തകർത്തതായി കർഷകർ പറഞ്ഞു. പീച്ചി റിസർവോയറിനോടു ചേർന്നുള്ള പ്രദേശത്താണ് ഇവ പതിവായി എത്തുന്നത്. കാട്ടാനയെ തടയുന്നതിനുള്ള വൈദ്യുതി വേലി പ്രദേശത്ത് ഫലപ്രദമായി പ്രവർത്തിക്കാത്തതാണ് പ്രധാന കാരണം. കോളനി നിവാസികളെയും പ്രദേശത്തെ മറ്റ് കർഷകരെയും സംബന്ധിച്ചിടത്തോളം ഏക ഉപജീവനമാർഗ്ഗമായ കൃഷി കാട്ടാന നശിപ്പിക്കുന്നത് അവരുടെ ജീവിതം തന്നെ പ്രതിസന്ധിയിലാക്കുകയാണ്. ജനവാസകേന്ദ്രത്തിലേക്കെത്തുന്ന കാട്ടാനയെക്കുറിച്ചുള്ള ഭീതിയിലാണ് മണിയൻകിണർ കോളനിയിലെ കുടുംബങ്ങൾ.
0 Comments