ഹൈവേ അധികൃതർ വാക്കുപാലിച്ചില്ല; പാണഞ്ചേരിയിലെ കുടുംബങ്ങൾ വെള്ളക്കെട്ടിൽ


പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിലെ ചെമ്പൂത്ര, മുടിക്കോട്, പാണഞ്ചേരി വാർഡുകളിലാണ് അറ്റ വേനലിലും വെള്ളക്കെട്ടിൽ കഴിയാൻ വിധിക്കപ്പെട്ട കുടുംബങ്ങളുള്ളത്. ദേശീയപാതയുടെ നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായി ദേശീയ പാതയോട് ചേർന്ന് മുമ്പ് ഉണ്ടായിരുന്ന തോട് പലയിടത്തും നികത്തിയതും തോടിന്റെ ആഴവും വീതിയും കുറഞ്ഞതുമാണ് പ്രദേശമാകെ വെള്ളക്കെട്ടിൽ മുങ്ങാൻ കാരണം. പുല്ലും കാടും പാഴ് വളർച്ചകളും കൊണ്ട്  തോടിന്റെ ഒഴുക്കും തടസ്സപ്പെട്ടു. എല്ലാക്കാലത്തും വെള്ളമൊഴുകുന്ന ഈ തോടിന്റെ ഒഴുക്കു തടസ്സപ്പെട്ടതോടെ ബണ്ട് പൊട്ടി വെള്ളം മുഴുവൻ പ്രദേശത്തെ
 
പാടത്തേക്കും പറമ്പുകളിലേക്കും കയറുകയാണ്. ഇതോടെ പാണഞ്ചേരി, മുടിക്കോട്, ചെമ്പൂത്ര വാർഡുകളിലായി സ്‌റ്റേറ്റ്  സീഡ്ഫാമിന്റേതുൾപ്പെടെ എഴുപത്തിയഞ്ച് ഏക്കറോളം ഭൂമി വെള്ളക്കെട്ടു മൂലം കൃഷിയോഗ്യമല്ലാതായി. ഈ തോടിന് മുമ്പുണ്ടായിരുന്ന  ആഴവും വീതിയും വീണ്ടെടുത്ത്  തടസ്സങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികൾക്ക് പല തവണ പരാതി നൽകിയെങ്കിലും ഇതുവരെയും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. പാണഞ്ചേരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് ജെസിബി ഉപയോഗിച്ച് തോട്ടിലെ പാഴ് വളർച്ചകൾ നീക്കുകയും  വെള്ളം ഇറങ്ങിപ്പോകാൻ ചെമ്പൂത്ര റോഡിനോട് ചേർന്ന് ഒരു ചാല് നിർമ്മിച്ചെങ്കിലും അതുകൊണ്ടൊന്നും പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുന്നില്ല. തോടിന്റെ വീതി വർധിപ്പിക്കുകയും ബണ്ടുനിർമ്മിക്കുകയും വേണം. ദേശീയപാതാ കരാർ കമ്പനി അധികൃതരെ കണ്ട് തോട് പുനരുദ്ധരിച്ച്  തരണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് പാണഞ്ചേരി വാർഡ് മെമ്പർ ജയകുമാർ ആദംകാവിൽ പറഞ്ഞു. പരാതിയുമായി ചെല്ലുമ്പോഴെല്ലാം ഉടൻ ശരിയാക്കിത്തരാം എന്ന പതിവു പല്ലവിയല്ലാതെ മറ്റൊന്നും നടക്കുന്നില്ല. സാങ്കേതിക ന്യായങ്ങൾ നിരത്തി ഒരു നാടിനെ മുഴുവൻ വെള്ളക്കെട്ടിൽ തളച്ചിടാനാണ് അധികൃതർ ശ്രമിക്കുന്നതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. ഇക്കാര്യത്തിൽ പാണഞ്ചേരി പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്തു  നിന്ന് ശക്തമായ ഇടപെടലുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments