പട്ടിക്കാട്. ദേശീയപാതയിൽ കല്ലിടുക്ക് മുതൽ താണിപ്പാടം വരെയുള്ള സർവ്വീസ് റോഡിൽ അപകടങ്ങൾ പെരുകുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മൂന്ന് അപകടങ്ങൾ ആണ് ഇവിടെ നടന്നത്. ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽ പെട്ടവയെല്ലാം. ഇതിൽ രണ്ട് പേർക്ക് ഡിവൈഡറിൽ തലയിടിച്ച് ആഴത്തിൽ മുറിവേറ്റിരുന്നു. റോഡിൽ രൂപപ്പെട്ടിട്ടുള്ള വലിയ കുഴികളാണ് പ്രധാന അപകട കാരണമായി നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത്. അതോടൊപ്പം വശങ്ങളിൽ വളർന്നു നിൽക്കുന്ന പാഴ്‌ചെടികളും
വാഹനങ്ങളുടെ സുഗമമായ യാത്രയ്ക്ക് തടസമാകുന്നുണ്ട്. പ്രദേശത്ത് വേണ്ടത്ര വെളിച്ചമില്ലാത്തത് മൂലം പലപ്പോഴും യാത്രക്കാർ അപകടത്തിൽ പെട്ട കാര്യം സമീപവാസികൾ പോലും അറിയാറില്ല. കഴിഞ്ഞ രാത്രിയിൽ അപകടത്തിൽ പെട്ട് റോഡിൽ കിടന്നയാളെ ഹൈവേയിലൂടെ പോയിരുന്ന യാത്രക്കാരുടെ ശ്രദ്ധയിൽ പെട്ടതുകൊണ്ടാണ് പട്ടിക്കാട് നിന്നും ആംബുലൻസ് വരുത്തി ആശുപത്രിയിൽ കൊണ്ടുപോകാൻ കഴിഞ്ഞത്.
അപകടങ്ങളും, അപകടമരണങ്ങളും ഇത്രയധികം നടന്നിട്ടും അതിനൊരു പരിഹാരം കാണാൻ അധികാരികൾ തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ദേശീയപാത നിർമ്മാണ കമ്പനി എത്രയും വേഗം ഈ വിഷയത്തിൽ ഇടപെട്ടേ മതിയാകൂ. സർവ്വീസ് റോഡുകളുടെ വീതി കുറഞ്ഞ ഭാഗങ്ങൾ വീതി കൂട്ടി കുഴികൾ അടച്ച് ടാർ ചെയ്ത് പ്രദേശ വാസികളുടെ യാത്രാ ക്ലേശം പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
0 Comments