കുടുംബശ്രീയുടെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്കായി നടത്തുന്ന പാവനിർമ്മാണ പരിശീലനത്തിൽ നിന്ന്
പട്ടിക്കാട്. കുട്ടികളുടെ പ്രിയങ്കരനായ ടെഡ്ഡി ബെയറും, കോഴിക്കുഞ്ഞുങ്ങളും, വാഴക്കുലയുമെല്ലാം കുരുന്നുകളുടെ കരവിരുതിൽ ഒരുങ്ങുകയാണ്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ബാലസഭയിലെ കുട്ടികൾക്കായി നടത്തുന്ന പാവ നിർമ്മാണ പരിശീലന പരിപാടിയിലാണ് കുരുന്നുകളുടെ ഭവനകൾക്ക് രൂപവും അഴകും ഉണ്ടാകുന്നത്. വിവധയിനത്തിലുള്ള പാവകൾ, പേപ്പർ പേനകൾ, ബൊക്കെകൾ, കൗതുക വസ്തുക്കൾ എന്നിവയുടെ നിർമ്മാണത്തിലുള്ള പരിശീലനമാണ് കുട്ടികൾക്ക് നൽകുന്നത്. അങ്കമാലിയിൽ നിന്നെത്തിയ ക്രാഫ്റ്റ് ടീച്ചർ രാധികയാണ് മുഖ്യ
പരിശീലക. പഞ്ചായത്തിലെ 23 വാർഡുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 46 കുട്ടികളാണ് പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്നത്. മൂന്നു ക്യാമ്പുകളിലായി ഓരോ വാർഡിൽ നിന്നും 6 കുട്ടികൾക്കുവീതം ഇത്തരത്തിൽ പരിശീലനം നൽകും. ഇങ്ങനെ പരിശീലനം ലഭിച്ച കുട്ടികളാണ് വാർഡിലെ മറ്റ് ബലാസഭാ കുട്ടികളെ പരിശീലിപ്പിക്കുക. ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനും അസംസ്‌കൃത വസ്തുക്കൾക്കുമായി പഞ്ചായത്ത് അനുവദിച്ചിട്ടുള്ള 50,000 രൂപയുടെ ഫണ്ടാണ് വിനിയോഗിക്കുന്നത്. കൊവിഡ് കാലത്ത് വീട്ടിൽ ഒറ്റപ്പെട്ടുപോകേണ്ടി വരുന്ന കുട്ടികളിലെ വിരസത അകറ്റാനും അവരുടെ സർഗ്ഗാത്മക ശേഷികളെ പരിപോഷിപ്പിക്കാനും ഇത്തരം ക്യാമ്പുകൾ സഹായകമാകുമെന്ന് കുടുംബശ്രീ ചെയർപേഴ്‌സൺ ഉഷ മോഹനൻ പറഞ്ഞു. ബാലസഭ കൺവീനർ അനുപമ, ജെന്റർ റിസോഴ്‌സ് പേഴ്‌സൺ മേരി സണ്ണി, കുടുംബശ്രീ അക്കൗണ്ടന്റ് രമ്യ, സിഡിഎസ് അംഗങ്ങൾ എന്നിവർ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകുന്നു.
0 Comments