കുതിരാൻ. വഴക്കുംപാറയിൽ നിർമ്മാണത്തിരിക്കുന്ന ആറുവരി പാതയുടെ സമീപത്തുള്ള പഴയ ദേശീയപാതയുടെ ഒരു വശം ഇന്നലെ രാവിലെ ആറ് മണിക്ക് ഇടിഞ്ഞു വീണു. തൃശൂരിൽ നിന്നും പാലക്കാട് ഭാഗത്തേക്ക് വാഹനങ്ങൾ പോയിരുന്ന പഴയ പാതയാണിത്. എന്നാൽ വഴക്കുംപാറ ഭാഗത്ത് നിന്നും തുരങ്കത്തിലേക്കുള്ള പാതയിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ നിലവിൽ ഇതിലൂടെയാണ് വാഹനങ്ങൾ കടത്തി വിട്ടിരുന്നത്. മാത്രമല്ല ഒമ്പത് അടി ഉയരത്തിൽ പണി നടക്കുന്ന ആറുവരി പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് നിരവധി നിർമ്മാണ കമ്പനി തൊഴിലാളികളും ഈ ഭാഗത്ത് ജോലി
ചെയ്യുന്നുണ്ട്. റോഡ് ഇടിഞ്ഞു വീഴുന്ന സമയത്ത് അതിലൂടെ വാഹനങ്ങളോ, പ്രദേശത്ത് നിർമ്മാണ തൊഴിലാളികളോ ഉണ്ടാകാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കോൺക്രീറ്റ് തൂണുകൾ പണിയുന്നതിനായി റോഡിനോട് ചേർന്ന് മണ്ണെടുത്തത് മൂലമുണ്ടായ ബലക്ഷയമാകാം റോഡ് തകരാൻ കാരണം എന്ന് അധികൃതർ പറഞ്ഞു. എന്നാൽ ഒറ്റവരി പാതയിൽ അപകടമുണ്ടാവുകയോ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ ഗതാഗതക്കുരുക്ക് ഒഴിവാക്കി പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളെ സുഗമമായി കടത്തിവിടാൻ കഴിയുന്ന മറ്റൊരു സമാന്തര പാത പ്രദേശത്ത് വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
0 Comments