തൃശൂർ. പൊലീസ് സ്‌റ്റേഷനിൽ റിപ്പോർട്ട് ചെയ്യുന്ന വിവിധ പ്രശ്‌നങ്ങളിൽ കൗൺസിലിംഗിലൂടെ പരിഹരിക്കാൻ സാധിക്കുന്നവയിൽ തീർപ്പുണ്ടാക്കാനായാണ് കുടുംബശ്രീ കമ്യൂണിറ്റി കൗൺസിലിംഗ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പ്രാദേശിക തലത്തിൽ മാനസികപിന്തുണ സംവിധാനവും സേവനങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കമ്മ്യൂണിറ്റി കൗൺസിലർമാരെ പരിശീലനം നൽകിയാണ് വിന്യസിച്ചിട്ടുള്ളത്. മൂന്നു സി.ഡി.എസ്സുകൾക്ക് ഒരാൾ എന്ന നിലയിൽ ആണ് കുടുംബശ്രീ അംഗങ്ങളിൽ നിന്നും കമ്മ്യൂണിറ്റി കൗൺസിലർമാരെ തിരഞ്ഞെടുത്തിരിക്കുന്നത്. 385 കമ്മ്യൂണിറ്റി കൗൺസിലർമാർ ആണ് ഇപ്പോൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ഇവരുടെ സേവനം പ്രാദേശികമായി ലഭ്യമാക്കുന്നതിനോടൊപ്പം ജെൻഡർ റിസോഴ്‌സ് സെന്ററുകളിലും രജിസ്റ്റർ ചെയ്യപ്പെടുന്ന പ്രശ്‌നങ്ങളിൽ ആവശ്യമായ പിന്തുണയും കമ്മ്യൂണിറ്റി കൗൺസിലർമാരുടെ നേതൃത്വത്തിൽ നൽകുന്നു. തദ്ദേശസ്ഥാപനങ്ങൾ സിഡിഎസ്സിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന 729 ജെൻഡർ റിസോഴ്‌സ് സെന്ററുകളുടെ പ്രവർത്തന ചുമതല കൂടി വഹിക്കുന്നുണ്ട്. അവബോധ ക്ലാസ്സുകൾ, ഗ്രൂപ്പ് കൗൺസിലിങ്ങ്, വ്യക്തിഗത കൗൺസിലിങ്ങ് എന്നിവയ്‌ക്കൊപ്പം ആവശ്യമായ ഇടപെടലുകളും സേവനങ്ങളും 14 ജില്ലകളിലുമുള്ള സ്‌നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്‌ക്കുമായി ചേർന്ന് നൽകുന്നു. അതോടൊപ്പം വിവാഹിതരാകാൻ പോകുന്ന യുവതീയുവാക്കൾക്ക് പ്രീമാരിറ്റൽ കൗൺസിലിംഗുകളും, ആരോഗ്യകരമായ ആൺപെൺ സൗഹൃദങ്ങൾ വളർന്നു വരുന്നതിനനുസൃതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഉതകുന്ന മാർഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. ബഡ്‌സ് സ്‌കൂൾ കുട്ടികളുടെ രക്ഷിതാക്കൾ, വയോജനങ്ങൾ തുടങ്ങിയവർക്കുളള മാനസിക പിന്തുണ, ഗ്രൂപ്പ് പ്രവർത്തനങ്ങൾ തുടങ്ങിയവയും ചെയ്തു വരുന്നു.


0 Comments