പട്ടിക്കാട്. ചുവന്നമണ്ണ് പ്രദേശത്തെ മലയോര കർഷകർക്ക് ആശ്വാസമേകാൻ സാന്ത്വനം സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ കുറ്റിമുല്ല കൃഷി ആരംഭിച്ചു. മുല്ല കൃഷിക്ക് വേണ്ടിയുള്ള തൈകളുടെ വിതരണ ഉദ്ഘാടനം തൃശൂർ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. മേരി റെജീന നിർവഹിച്ചു. പാണഞ്ചേരി പഞ്ചായത്ത് കൃഷി ഓഫീസർ അഭിമന്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സാന്ത്വനം ഡയറക്ടർ ഫാദർ ജോയ് മൂക്കൻ ആമുഖപ്രഭാഷണം നടത്തി. വിവിധങ്ങളായ കൃഷിയിൽ നിന്ന് ലഭിക്കുന്ന വരുമാനം കുറയുന്ന സാഹചര്യത്തിലാണ് അധികം മുതൽ മുടക്കില്ലാത്തതും വലിയ കായിക അധ്വാനമില്ലാത്തതും ആയ കുറ്റിമുല്ല കൃഷി പരീക്ഷിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. ഒരു കിലോ മുല്ല മുട്ടിന് മാർക്കറ്റിൽ 300 രൂപ മുതൽ 600 രൂപ വരെ വിലയുള്ള സാഹചര്യത്തിൽ ഒരു വീട്ടിലെ കൃഷി ഇടത്തിൽ നിന്ന് ചുരുങ്ങിയത് ഒരു കിലോ മുല്ല മുട്ട് ഒരു ദിവസത്തിൽ ശേഖരിക്കാമെന്ന ലക്ഷ്യത്തോടെയാണ് പാണഞ്ചേരി പഞ്ചായത്തിലെ ചുവന്നമണ്ണ് പ്രദേശത്തെ വിവിധ സ്വയം സഹായ സംഘങ്ങൾ ചേർന്ന് കുറ്റമുല്ല കൃഷി പരീക്ഷിക്കുന്നത്. ഒന്നര ഹെക്ടർ സ്ഥലത്തിൽ മൂവായിരം ചുവടുകളാണ് ആദ്യഘട്ടത്തിൽ കൃഷി ഇറക്കുന്നത്. മുല്ല കൃഷിയിൽ നിന്ന് പത്തും പതിനഞ്ചും വർഷങ്ങളോളം വരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സംഘാംഗങ്ങൾ.
മുല്ല കൃഷിക്ക് വേണ്ട ഒരുക്കങ്ങൾ സാന്ത്വനത്തിന്റെ നേതൃത്വത്തിൽ മൂന്ന് മാസം മുൻപ് ആരംഭിച്ചിരുന്നു. പാണഞ്ചേരി കൃഷി ഓഫീസർ അഭിമന്യുവിൻ്റെയും കാർഷിക സർവകലാശാല പുഷ്പ കൃഷി മേധാവി ഡോ. ഷാരോണിന്റെയും ക്ലാസുകൾ ഇതിന്റെ ഭാഗമായി നടത്തിയിരുന്നു. സാമ്പത്തികമായി തകർന്ന കുടുംബങ്ങൾക്ക് മുല്ല കൃഷിയിലൂടെ ലഭിക്കുന്ന വരുമാനം ഒരു താങ്ങായി തീരും എന്ന് ചുവന്നമണ്ണ് പള്ളി വികാരി ഫാദർ. ആന്റോസ് എലുവത്തിങ്കൽ
അഭിപ്രായപ്പെട്ടു. യോഗത്തിൽ പാണഞ്ചേരി പഞ്ചായത്ത് അംഗങ്ങളായ ബിജോയ് ജോസ്, കെ.പി ചാക്കോച്ചൻ എന്നിവർ സംസാരിച്ചു. പരിപാടികൾക്ക് സാന്ത്വനം അസോസിയേറ്റ് ഡയറക്ടർ ഡോ. ഫാദർ ജോസ് വട്ടക്കുഴിയും സംഘങ്ങളുടെ കോർഡിനേറ്റേഴ്സ് ആയ ജയ്‌മോൾ സെബാസ്റ്റ്യൻ, ഷൈൻലി ബിജോയ് എന്നിവരും നേതൃത്വം നൽകി.


0 Comments