വിലങ്ങന്നൂർ സ്വദേശി എ.എസ്.മിഥുൻ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രത്തിന് പുരസ്‌കാരം


പട്ടിക്കാട്. നാഷണൽ പോപ്പുലേഷൻ ഫൗണ്ടേഷൻ പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ വിലങ്ങന്നൂർ സ്വദേശി എ.എസ്.മിഥുൻ സംവിധാനം ചെയ്ത 'ഋതം' മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരം നേടി. തിരിച്ചറിവുകളുടെ വെളിച്ചത്തിൽ  ലഹരിയുടെ അടിമത്വത്തിൽ നിന്നും ജീവിതത്തിലേക്ക് തിരികെ വരികയും   അംഗപരിമിതർക്കുള്ള ഒളിമ്പിക്‌സിൽ വിജയിച്ച് നേട്ടങ്ങളുടെ നെറുകയിൽ എത്തുകയും ചെയ്ത യുവാവിന്റെ ജീവിതവഴികളെ മികവുറ്റ രീതിയിൽ അവതരിപ്പിച്ചതിനാണ്  പുരസ്‌കാരം. ലഹരി വിമുക്ത വിദ്യാലയ അന്തരീക്ഷം എന്ന ആശയത്തിൽ ഊന്നി വില്ലടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിനു വേണ്ടിയാണ് ചിത്രം ഒരുക്കിയത്.   ഡിസ്ട്രിക്ട് ഇൻസ്റ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ്ങി(ഡയറ്റ്) ന്റെ  നേതൃത്വത്തിലാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. ഡയറ്റിൽ വെച്ചു നടന്ന ചടങ്ങിൽ തൃശ്ശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി.മദനമോഹനൻ പുരസ്‌കാരം സമ്മാനിച്ചു. വില്ലടം സ്‌കൂളിലെ കായികാധ്യാപകനും ജില്ലാ സ്‌പോർട്‌സ് കോർഡിനേറ്ററുമായ മിഥുൻ വിലങ്ങന്നൂർ അറയ്ക്കൽ വീട്ടിൽ സുകുമാരന്റെയും സത്യഭാമയുടെയും മകനാണ്. ഭാര്യ പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക സുമി . മകൻ ശ്രീറാം.



Post a Comment

0 Comments