പട്ടിക്കാട്. മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയിലെ മുടിക്കോട്, കല്ലിടുക്ക്, വാണിയംപാറ മേലെ ചുങ്കം എന്നീ പ്രദേശങ്ങളിൽ അടിപ്പാത നിർമ്മിക്കാൻ അനുമതി ലഭിച്ചതായി ദേശീയപാത അതോറിറ്റി അറിയിച്ചു. ദേശീയപാതയിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്ന പ്രദേശങ്ങളാണിവ. ഇവിടങ്ങളിൽ റോഡ് മുറിച്ചു കടക്കുമ്പോൾ കാൽനടയാത്രക്കാർക്കും വാഹന യാത്രക്കാർക്കും നിരന്തരം അപകടങ്ങൾ സംഭവിക്കുകയും നിരവധി ആളുകൾ മരിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ നിരവധി പ്രതിഷേധ സമരങ്ങളാണ് പ്രദേശങ്ങളഇൽ നടന്നത്. ഇതിന്റെ ഭാഗമായി
എം.പി ടി.എൻ പ്രതാപൻ ദേശീയപാത അതോറിറ്റി പ്രൊജക്റ്റ് ഡയറക്ടർ ബിബിൻ മധു, നിർമ്മാണ കമ്പനി ഉദ്യോഗസ്ഥർ, പ്രദേശവാസികൾ എന്നിവരെ വിളിച്ചുവരുത്തി അടിയന്തരയോഗം ചേർന്നിരുന്നു. തുടർന്ന് മൂന്ന് സ്ഥലങ്ങളിലും അടിപ്പാതകൾ നിർമ്മിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാൻ ദേശീയപാത അതോറിറ്റി പ്രൊജക്റ്റ് ഡയറക്ടർക്ക് എം പി നിർദ്ദേശം നൽകുകയായിരുന്നു. തുടർന്ന് യോഗത്തിലെ തീരുമാനം ഗതാഗത മന്ത്രി നിധിൻ ഗഡ്കരിയെ അറിയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിപ്പാതകൾക്ക് അനുമതിയായത്. മൂന്ന് അടിപ്പാതകൾക്കും കൂടി 130 കോടിയോളം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.



0 Comments