പട്ടിക്കാട്. ദേശീയപാതയുടെ കാനയിലൂടെ കക്കൂസ് മാലിന്യം ഒഴുകിയെത്തുന്നത് താണിപ്പാടത്തെ പ്രദേശവാസികളെ ആശങ്കിയിലാക്കി. തൃശൂർ ഭാഗത്തേക്കുള്ള പാതയോരത്താണ് ദേശീയപാതയുടെ മറുവശത്ത് നിന്നുള്ള മലിനജലം ഒഴുകിയെത്തുന്നത്. ഇത് ചെന്ന് ചേരുന്നതാകട്ടെ താണിപ്പാടം സ്വദേശിയായ ഇടത്തറ ദയാനന്ദൻ എന്ന വ്യക്തിയുടെ പറമ്പിലേയ്ക്കും.
ദയാനന്ദന്റെ കുടുംബം ഉൾപ്പെടെ നിരവധി ആളുകൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കിണറുകൾക്ക് സമീപത്തുകൂടിയാണ് മലിനജലം ഒഴുകിപ്പോകുന്നത്. ഇതോടെ പ്രദേശവാസികൾ ആശങ്കയിലായി. പകർച്ച വ്യാധികളും വൈറസ് രോഗങ്ങളും നിരവധി റിപ്പോർട്ട് ചെയ്യുമ്പോഴും ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്ക് വേണ്ട സംവിധാനങ്ങളിൽ വീഴ്ച വരുന്നതായി നാട്ടുകാർ പരാതിപ്പെട്ടു. കഴിഞ്ഞ മൂന്ന് മാസമായി ഇത് തുടരുന്നതായും നാട്ടുകാർ പറഞ്ഞു.
പാലക്കാട് ഭാഗത്തേക്കുള്ള പാതയോരത്തെ കാനകൾ സ്ലാബിട്ട് മൂടിയുട്ടുള്ളതിനാൽ മലിനജലത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിയാത്ത സ്ഥിതിയിലാണെന്നും അവർ പറഞ്ഞു. ആരോഗ്യവകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചിരുന്നു. പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ട് വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയതായി നാട്ടുകാർ പറഞ്ഞു.

.jpeg)
0 Comments