പട്ടിക്കാട്. ചെമ്പൂത്രയിൽ നിന്നും മാനാങ്കോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേക്കുള്ള റോഡിൽ സാമൂഹ്യ വിരുദ്ധർ മാലിന്യം നിക്ഷേപിച്ചതായി കണ്ടെത്തി. ചെമ്പൂത്ര മകരച്ചൊവ്വ മഹോത്സവത്തിന് മുന്നോടിയായി റോഡിന്റെ വശങ്ങൾ കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് മാലിന്യങ്ങൾ ശ്രദ്ധയിൽ പെട്ടത്.
വീടുകളിലെ വേസ്റ്റുകൾ, കുട്ടികളുടെ സ്‌നഗ്ഗികൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ, മദ്യക്കുപ്പികൾ തുടങ്ങിയവയാണ് റോഡരികിൽ ഉപേക്ഷിച്ചിട്ടുള്ളത്. എന്നാൽ ഇതിനെതിരെ ശക്തമായ നടപടികൾ എടുക്കുമെന്നും കുറ്റക്കാരിൽ നിന്നും പിഴ ഈടാക്കുമെന്നും പഞ്ചായത്ത് അറിയിച്ചിട്ടുള്ളതായി വാർഡ് മെമ്പർ ജയകുമാർ ആദംകാവിൽ പറഞ്ഞു.
ദേശീയപാതയോരത്തും ഗ്രാമപഞ്ചായത്ത് റോഡരികിലും മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവ് കാഴ്ചയാണ്. അധികൃതർ ഇതിനെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


0 Comments