പട്ടിക്കാട്. ദേശീയപാതയിലെ മുടിക്കോട് മുതൽ വാണിയംപാറ വരെയുള്ള പ്രദേശങ്ങളിലെ നിർമ്മാണ അപാകതകൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രന്റെ അധ്യക്ഷതയിൽ സർവ്വകക്ഷിയോഗം വിളിച്ചുചേർത്തു. ദേശീയപാതയിൽ നിന്നും സർവീസ് റോഡിലേക്കുള്ള മീഡിയൻ ഓപ്പണുകൾ അടയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് കൂടുതൽ പരാതികളും ഉയർന്നത്. ചിലയിടങ്ങളിൽ മീഡിയൻ ഓപ്പണുകൾ അടയ്ക്കരുത് എന്നാണ് യോഗത്തിൽ പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. വാണിയംപാറ, ചെമ്പൂത്ര എന്നീ പ്രദേശങ്ങളിൽ അടച്ച മീഡിയനുകൾ തുറക്കണമെന്നും ആവശ്യം ഉയർന്നു. കൂടാതെ ഭൂരിഭാഗം പ്രദേശങ്ങളിലും സർവീസ് റോഡുകൾ വീതി കുറച്ച് നിർമ്മിച്ചതും സർവീസ് റോഡിന്റെ പണികൾ പൂർത്തീകരിക്കാത്തതും മൂലം മീഡിയനുകൾ അടച്ചാൽ ശരിയായ രീതിയിൽ സർവീസ് റോഡിലൂടെ വാഹനങ്ങൾക്ക് ഗതാഗതം നടത്താൻ സാധിക്കില്ല എന്നും ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾ ദേശീയപതാ അതോറിറ്റിയുടെ അനാസ്ഥയായും പലരും ചൂണ്ടിക്കാട്ടി.
നാഷണൽ ഹൈവേ അതോറിറ്റി സൈറ്റ് എഞ്ചിനീയർ അമൽ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാവിത്രി സദാനന്ദൻ, പീച്ചി പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ പി.എം രതീഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സുബൈദ അബൂബക്കർ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ.പി ചാക്കോച്ചൻ, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി മാത്യു നൈനാൻ, കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡൻറ് ബേബി നെല്ലിക്കുഴി എന്നിവർ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.


0 Comments