വിയൂർ. വിൽപ്പനയ്ക്കായി കൊണ്ടുവന്ന ആറ് കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ പോലീസിലെ സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് ഓർഗനൈസ്ഡ് ക്രൈംസ് (സാഗ്ഓക്ക്) വിങ്ങും വിയൂർ പോലീസും ചേർന്നാണ് പിടികൂടിയത്. തൃശ്ശൂർ കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സാഗ്ഓക്ക് വിങ്ങിലെ പോലീസുകാർ പ്രതികളുടെ വാഹനത്തെ പിന്തുടർന്ന് വില്ലടം കോർപ്പറേഷൻ ഗ്രൗണ്ടിൽ വച്ച് പിടികൂടുകയായിരുന്നു.
തൃശൂർ മാറ്റാംപുറം പൂളായ്ക്കൽ കയ്യുന്നപ്പാറയിൽ വീട്ടിൽ ജോസ് മകൻ ജെഫിൻ (25), പൊങ്ങണംകാട് കുറുച്ചിക്കര തിയ്യത്ത് പറമ്പിൽ വാസുദേവൻ മകൻ അനീഷ് (36) എന്നിവരാണ് കഞ്ചാവുമായി പിടിയിലായത്. ഇരുവരും കഞ്ചാവ് കേസുകളിലും അടിപിടി കേസുകളിലും മുൻപും ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ്. ഒന്നാം പ്രതി ജെഫിൻ സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ്. അടുത്തിടെ അയൽവാസിയെ ഉപദ്രവിച്ച കേസിലും ഇയാൾ പ്രതിയാണ്. ഇയാൾക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടികൾ നടക്കുന്നതിനിടെയാണ് അറസ്റ്റ്. കടവി രഞ്ജിത്തിന്റെ സംഘാംഗങ്ങളുമായി ഇയാൾക്കെതിരെ പ്രശ്‌നങ്ങൾ നിലനിൽക്കുന്നതായും പോലീസ് പറഞ്ഞു.
ചെന്നൈയിൽ നിന്നുമാണ് ഇവർ കഞ്ചാവ് കേരളത്തിലേക്ക് എത്തിച്ചത്. കോഴിക്കോട് വയനാട്, തൃശ്ശൂർ, എന്നീ ജില്ലകൾക്ക് കേന്ദ്രീകരിച്ചാണ് ഇവർ കഞ്ചാവ് വില്പന നടത്തുന്നത് എന്ന് പോലീസ് പറയുന്നു. വിയ്യൂർ സ്‌റ്റേഷൻ ഹൗസ് ഓഫീസർ കെ.സി. ബൈജു, സ്‌പെഷ്യൽ വിങ്ങ് സീനിയർ സിപിഒ മാരായ ഷിജു, പ്രദീപ്, സിപിഒ മാരായ സജിചന്ദ്രൻ, സുനീപ്, സിംസൺ, വിയ്യൂർ സ്‌റ്റേഷനിലെ എസ്‌ഐ അബ്രഹാം, എഎസ്‌ഐ പ്രദീപ് വാര്യർ, സിപിഒ മാരായ റെസിം, രാജേഷ്, എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്. തൃശ്ശൂർ സിറ്റി സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റൻറ് കമ്മീഷണർ സുമേഷിന്റെ നേതൃത്വത്തിലാണ് സാഗ് ഓക്ക് വിങ്ങ് സിറ്റിയിൽ പ്രവർത്തിച്ചുവരുന്നത്.


0 Comments