മാടക്കത്തറ. താണിക്കുടം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി മിഥുൻ തിയത്തുപറമ്പിൽ വിജയിച്ചു. എൻഡിഎയുടെ ബിജെപി സ്ഥാനാർത്ഥി രാഹുൽ കുറുമാംപുഴ രണ്ടാം സ്ഥാനത്തെത്തി. എൽ.ഡി.എഫിന് 827 വോട്ടും ബി.ജെ.പിക്ക് 653 വോട്ടും ലഭിച്ചപ്പോൾ യുഡിഎഫിലെ പി.എൻ രാധാകൃഷ്ണന് 175 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. പോൾ ചെയ്തതിൽ 50 ശതമാനത്തോളം വോട്ട് എൽഡിഎഫ് നേടിയിട്ടുണ്ട്. കഴിഞ്ഞതവണ എൽ.ഡി.എഫിന് 764 വോട്ടായിരുന്നു. ഇത്തവണ 63 വോട്ടിന്റെ വർധനവുണ്ടായി. ബിജെപിക്ക് കഴിഞ്ഞ തവണത്തേക്കാൾ 209 വോട്ട് അധികം ലഭിച്ചു. മാടക്കത്തറ പഞ്ചായത്തിലെ 16 വാർഡുകളിൽ 13 ലും എൽ.ഡി.എഫാണ് നിലവിലുള്ളത്. ബിജെപി രണ്ടും കോൺഗ്രസ് ഒന്നുമാണ് കക്ഷിനില. വാർഡ് അംഗമായിരുന്ന സേതു താണിക്കുടം സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് പഞ്ചായത്ത് അംഗത്വം രാജിവെച്ചതിനാലാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയത്തെ തുടർന്ന് നടത്തിയ ആഹ്ലാദ പ്രകടനത്തിന് മന്ത്രി കെ രാജൻ, പി ബാലചന്ദ്രൻ എംഎൽഎ, സിപിഐഎം ഏരിയ സെക്രട്ടറി എം.എസ് പ്രദീപ്കുമാർ, പി.ഡി റെജി, എം.എം അവറാച്ചൻ, പി.എസ് വിനയൻ, സണ്ണി ചെന്നിക്കര, പി.ആർ സുരേഷ് ബാബു, സാജൻ പോൾ എന്നിവർ നേതൃത്വം നൽകി.

.jpeg)
0 Comments